top of page

ഓറോവില്ല: "സിറ്റി ഓഫ് ഡോൺ"- യൂണിവേഴ്സൽ സിറ്റി എന്ന സ്വപ്നം

  • Writer: Jince Baby
    Jince Baby
  • May 4, 2018
  • 5 min read

Updated: Nov 2, 2021

"ഭൂമിയിൽ എവിടെയെങ്കിലും ഒരു ഇടമുണ്ടായിരിക്കണം, ഒരു രാഷ്ട്രത്തിനു പോലും അത് എന്റേതെന്നു അവകാശപ്പെടാനില്ലാത്തൊരിടം. അവിടെ ഓരോ മനുഷ്യനും ഈ ലോകത്തിന്റെ മാത്രം പൗരനായി സ്വതന്ത്രമായി ജീവിക്കാനും, പരമമായ സത്യത്ത്തിന്റെ ഒരേയൊരു അധികാരത്തിനു മാത്രം അനുസരിച്ചു ജീവിക്കാനും കഴിയണം. സമാധാനവും സന്തുലിതാവസ്ഥയും ചേരുന്നൊരിടം, അവിടെ മനുഷ്യന്റെ തീവ്രമായ യുദ്ധക്കൊതിയും പോരാട്ട ഊർജവും എല്ലാ അവന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടക്കാനായി മാത്രം ഉപയോഗപ്പെടുത്തണം." ഓറോവില്ലയുടെ സ്ഥാപകയായ, അന്തരിച്ച ഫ്രഞ്ചു വംശജയായ മിർറ അൽഫാസയുടെ ഈ വാക്കുകളാണ്, അവരുടെ ശബ്ദമാണ് ഒരു വീഡിയോ ഡോക്യൂമെന്റി യിലൂടെ ഓറോവില്ല യുടെ 'വിസിറ്റർസ് സെന്ററി'ലേക്കു നമ്മെ സ്വാഗതം ചെയ്യുന്നത്. പലർക്കും ഇതു ഒരു പുതിയ ഉട്ടോപ്യമായി തോന്നാമെങ്കിലും ഓറോവില്ലയുടെ ചരിത്രം ദശാബ്ദങ്ങൾക്കുമുമ്പ് തുടങ്ങി.



പോണ്ടിച്ചേരിക്കടുത്തു തൊട്ടടുത്ത് 'വില്ലുപുരം' എന്ന ജില്ല. അവിടെ 4000 ഏക്കർ വരുന്ന വിശാലമായ ഭൂമി, തെക്കൻ-കിഴക്കൻ ഇന്ത്യയിലെ തരിശ് ചെമ്മണ്ണിൽ നിന്ന് ഉയർന്നു വന്ന ചിതറിക്കിടക്കുന്ന ഒരു 'ടൗൺഷിപ്പ്' അല്ലെങ്കിൽ ഒരു ' പ്ലാൻഡ് സിറ്റി' അങ്ങനെ വിളിക്കാം ഓറോവില്ലയെ. "സിറ്റി ഓഫ് ഡോൺ" "പ്രഭാതത്തിന്റെ നഗരം" അതാണ് ഓറോവില്ല എന്ന വാക്കിനർത്ഥം. മാനുഷിക ഐക്യത്തിനായുള്ള ഒരു പരീക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ഓറോവില്ലിന്റെ ആശയം 1930 ൽ ആയിരുന്നു ഉരുത്തിരിഞ്ഞത്. 1960-കളുടെ മദ്ധ്യത്തിൽ ഈ ആശയം വികസിപ്പിക്കുകയും, അങ്ങനെ ലോകമെമ്പാടുമുള്ള 50,000 ആളുകൾ വിവിധ കാലഘട്ടങ്ങളിലായി നിർമിച്ചിട്ടുള്ള ഒരു സാർവത്രിക ടൗൺഷിപ്പാണ് ഓറോവിൽ.


മൂന്നു ദിവസം ഓറോവില്ലയിൽ ചെലവഴിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കോളേജ് കാലത്തു തുടങ്ങിയ ആഗ്രഹമാണ് ഓറോവില്ലയെ അടുത്തറിയുക എന്നത്. യാത്ര പ്ലാൻ ചെയ്തപ്പോൾ മുതൽ ദിവസങ്ങൾ എണ്ണി ഇരിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി വളരെ വൈകി ഓഫീസ്‌ ജോലികളെല്ലാം തീർത്തു, ഒരു ഔട്ട്- ഓഫ്- ഓഫീസ് 'വെക്കേഷന് ഇ-മെയിൽ' ഓട്ടോ മെയിലിൽ സെറ്റ് ചെയ്തു ഒരു ഉബർ ടാക്സി പിടിച്ചു നേരെ വീട്ടിൽ എത്തി. രാത്രി 11 മണി. ബാഗ് ഒക്കെ റെഡി ആക്കി വെച്ചു യാത്രക്കുള്ളതെല്ലാം ഒരുക്കി വെച്ചു. അവിടെ കലാകേന്ദ്രയിൽ കാണിക്കാനായി കുറച്ചു പൈന്റിങ്‌സും വണ്ടിയിൽ എടുത്തു വെച്ചു. അവിടെ നിരവധി ആർട്ട് എക്സിബിഷൻ സെന്ററുകൾ ഉണ്ട്. അവിടുത്തെ ചില ആർട്ടിസ്റ്റുകളെ നേരത്തെ ഇ-മെയിൽ വഴി പരിചയപ്പെട്ടിരുന്നു. യാത്രയും, ചിത്രരചനയും എന്നും എന്‍റെ ഹൃദയത്തോടു ചേര്‍ത്തുവച്ച ആനന്ദങ്ങള്‍ ആയിരുന്നു. ചെറുതായി ഒന്നു മയങ്ങി ക്ഷീണം തീർത്തു വെളുപ്പിന് മൂന്നു മണിക്കു കാറിൽ ഞാനും പ്രിയതമയും പുറപ്പെട്ടു. തൃപ്പൂണിത്തുറ - തൃശൂർ - വടക്കാഞ്ചേരി- പട്ടാമ്പി- പാലക്കാട്- കോയമ്പത്തൂർ- കുമരപാളയം- സേലം- സെൻഗുരിച്ചി വഴി പോണ്ടിച്ചേരിക്കടുത്തു വില്ലുപുരം എന്ന ജില്ലയിൽ എത്തി. സമയം ഉച്ചയ്ക്ക് 2.30. ഏകദേശം പതിനൊന്നു മണിക്കൂർ ഡ്രൈവ്. നാഷണൽ ഹൈവേയിലൂടെ നല്ല റോഡുകൾ യാത്ര എളുപ്പമാക്കി. ഗൂഗിൾ മാപ് നല്ല ഒരു സഹായമായി. ഓരോവില്ലെ അടുക്കുന്തോറും ഹൃദയമിടിപ്പ് കൂടി. എത്ര നാളായി ആഗ്രഹിച്ചു ഇവിടെ വരാൻ. കാഴ്ചകൾ ഒന്നും നഷ്ടപ്പെടാതെ മനസ്സും കണ്ണും തുറന്നു തന്നെ ഇരുന്നു.





മെയിൻ റോഡിൽ നിന്നു ഓറോവില്ലയിലേക്കു അടുക്കുമ്പോഴേ പൂക്കളും മരങ്ങളും നിറഞ്ഞ വ്യെത്യസ്തമായ പ്രകൃതി നമ്മെ സ്വാഗതം ചെയ്യും. അസംഖ്യം ബോഗൺവില്ലകളാലും, പന മരങ്ങളാലും, കാറ്റാടി മരങ്ങളാലും അതിരിട്ടു നിൽക്കുന്ന ചെറിയ ചെമ്മൺ പാത. കാർ പതുക്കെ ഡ്രൈവ് ചെയ്തു. ഉഷ്ണമേഖലാ കാലാവസ്ഥയിൽ കാണപ്പെടുന്ന ഒരു തരം ആൽമരം, മേലത്തെ ശാഖകളിൽനിന്ന് ഇറങ്ങി വരുന്ന അവയുടെ വിശാലമായ വേരുകളും, ചുവന്ന ചെറിപ്പഴങ്ങൾ പോലെയുള്ള അവയുടെ കായ്കളും എങ്ങും കാണാം. ആഴത്തിൽ വേരുപിടിച്ച വൃക്ഷങ്ങളും അസാധാരണമായ വലിപ്പമുള്ള കുറ്റിച്ചെടികളും, മുൾച്ചെടികളും. റോഡുകൾ അവയുടെ റസ്റ്റിക് ഗുണങ്ങൾ നിലനിർത്തി ഇപ്പോഴും ചെമ്മൺ പാത തന്നെയാണ്. ഓറോവില്ലയിൽ ചിലയിടങ്ങളിൽ മാത്രം നടപ്പാതകളിൽ കല്ലു പാകിയിട്ടുണ്ട്. എൻട്രൻസ് ചെക്കിങ് കഴിഞ്ഞു ഓറോവില്ലയുടെ അതിഥികളായി ഓറോവില്ലയുടെ പ്രധാന ഇടങ്ങളിലേക്ക് കടന്നു.


'ഓറോവില്ലയുടെ അതിഥികൾ'..

ഓറോവിൽയിലെ ഞങ്ങളുടെ താമസസ്ഥലം 'അതിഥി ഗൃഹ' എന്ന ഗസ്റ്റ് ഹൌസിലാണ്. ഭാരത് നിവാസ് എന്ന ഇന്ത്യൻ പാവലിയനിലാണ് ആണ് അതിഥി ഗൃഹ. ഓരോ രാജ്യത്തിനും അവരുടെ സംസ്കാരവും കലകളും അറിവുകളും ഭക്ഷണരീതികളും ഒക്കെ നിലനിർത്തിക്കൊണ്ടു തന്നെ തങ്ങളുടെ പവലിയൻ നിർമിക്കാം. അവിടെ എല്ലാവര്ക്കും പ്രവേശനം ഉണ്ട്. അത് എല്ലാവരോടും പങ്കു വെക്കണം. ഇന്ത്യൻ, ടിബറ്റൻ, ആഫ്രിക്കൻ, ഫ്രഞ്ച്, കനേഡിയൻ പവലിയനുകൾ ഇങ്ങനെ പല വർഷങ്ങൾ കൊണ്ടു നിർമിച്ചവയാണ്. നമുക്ക് ഇഷ്ടമുള്ളവ താമസിക്കാനായി തിരഞ്ഞെടുക്കാം. ഓറോവില്ലയുടെ വെബ്‌സൈറ്റിൽ നിന്ന് നമുക്ക് ഇഷ്ടപ്പെടുന്ന ഗസ്റ്റ് ഹൌസിൽ റൂം ബുക്ക് ചെയ്യാം. മറ്റുള്ള പാവലിയനുകൾ സന്ദർശിക്കുകയും ചെയ്യാം. എൻട്രൻസ് കടന്നു കാർ കുറെ മുന്നോട്ടു പോയി. ഇടതു വശത്തു 'ഭാരത് നിവാസ്' എന്ന സൈൻ ബോർഡ് കാണാം. ഈ 'കൊച്ചു സിറ്റി' യിൽ എല്ലായിടത്തും ഇങ്ങനെ സൈൻ ബോർഡ് ഉണ്ട്. ഇടതു വശത്തേക്ക് തിരിഞ്ഞു ഗേറ്റ് കടന്നു നേരെ ചെല്ലുന്നതു 'അതിഥി ഗ്രഹ'യിലേക്കാണ്. ഇന്ത്യൻ ശൈലിയിൽ മണ്ണിന്റെ നിറമുള്ള 12 വില്ലകൾ. അതിലെ ഏഴാം നമ്പർ വില്ല ഞങ്ങൾക്കായി റിസേർവ് ചെയ്തിരിക്കുന്നു. കാർ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യം ഉണ്ട്. എല്ലായിടവും സുരക്ഷിതമാണ്. ആരും ആരെയും ഉപദ്രവിക്കില്ല, സ്വന്തമാക്കാനും നശിപ്പിക്കാനും ഇവിടെ ആരും മുതിരാറുമില്ല.


ഭാരത് നിവാസ് എൻട്രൻസ്


അതിഥി ഗൃഹ

Athithi Griha Terrace view

അതിഥി ഗൃഹയിൽ കണ്ടത്..

ഓറോവില്ലിലെ ഏറ്റവും പ്രസിദ്ധമായ ഗസ്റ്റ് ഹൗസുകളിലൊന്നാണ് ആതിഥി ഗൃഹ. പരമ്പരാഗത ചെട്ടിനാട് വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പന്ത്രണ്ടു വില്ലകളും അതിൻറെ ഒത്തനടുക്ക് ഓപ്പൺ ശൈലിയിലുള്ള ഡൈനിങ്ങ് ഹാളും കിച്ചണും ചുറ്റും പൂന്തോട്ടവും, ചെറുനാരക മരങ്ങളും, നടുക്ക് തണലായി വെളുത്ത പൂക്കളുള്ള വലിയ ഒരു വേപ്പു മരവും ഉണ്ട്. ആതിഥി ഗൃഹത്തിൽ എയർകണ്ടീഷൻ ചെയ്ത മുറികളില്ല, അതിന്റെ ആവശ്യമില്ല. ഒരു ഡബിൾ ബെഡ്‌റൂം, അറ്റാച്ചഡ് ടോയ്‌ലറ്റ് , പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ ഒരു വരാന്തയും ഒക്കെ ചേർന്നതാണ് ഓരോ വില്ലയും.


നടുമുറ്റത്തെ വലിയ വേപ്പുമരം

ചെക്ക് - ഇൻ ചെയ്തു കുളിച്ചു ഫ്രഷ് ആയി. നല്ല വിശപ്പ്. വിസിറ്റർസ് സെന്ററിലെ റസ്റ്റന്റ്ൽ ചെന്നു റൈസും ചിക്കൻ കറിയും കഴിച്ചു. രുചിയുള്ള ഹെൽത്തി ഫുഡ് ആണിവിടെ എല്ലായിടത്തും. ഡിന്നർ അതിഥി ഗ്രിഹയിൽ ബുക്ക് ചെയ്യാം. ബ്രേക്‌ഫാസ്റ് അതിഥി ഗ്രിഹയിൽ കോംപ്ലിമെന്ററി ആണ്. ലഞ്ച് അല്ലെങ്കിൽ സ്നാക്ക്സ് കഴിക്കാൻ 'സോളാർ കിച്ചൺ'ലോ 'വിസിറ്റർസ് സെന്ററി' ലോ പോകണം. ഭക്ഷണം കഴിച്ച ശേഷം പത്തു കിലോമീറ്റർ അകലെ ഉള്ള പോണ്ടിച്ചേരി വരെ ഒന്നു ഡ്രൈവ് ചെയ്തു 'പ്രൊമനേഡ് ബീച്ചും' കണ്ടു തിരികെ ഓറോവില്ലയിലേക്കു തന്നെ മടങ്ങി എത്തി. തിരക്കുള്ള പോണ്ടിച്ചേരി നഗരം. പത്തു മണിക്കൂർ യാത്രയുടെ ക്ഷീണം ഉണ്ട്. വിശ്രമിച്ച ശേഷം അടുത്ത ദിവസം ഓറോവില്ല കണ്ടു തുടങ്ങാം എന്നു തീരുമാനിച്ചു. ഈ യാത്രയിൽ ഓറോവില്ലയും അവിടുത്തെ കലാകേന്ദ്രയും ആർട്ട് ഗ്യാലറികളും അവിടുത്തെ ചിത്ര പ്രദര്ശനവും ഒക്കെയാണ് മനസ്സിലുള്ളത്. സമാധാനമായി ഉറങ്ങി.


ഓരോവില്ലെയുടെ പ്രഭാതം...

പിറ്റേദിവസം പുലർച്ചെ 5 മണിക്ക് കിളികളുടേയും അണ്ണാറക്കണ്ണന്റെയും ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. അത്തരമൊരു സംഗീതക്കച്ചേരിയോടെ ഞാൻ ഉണർന്നിട്ടില്ല. ഒരു ഫ്രഷ് അനുഭവം തന്നെയാണ്. അതിഥി ഗ്രഹയിൽ നിന്ന് വെളുപ്പിന് കിട്ടിയ ഒരു കടുംകാപ്പിയും കുടിച്ചു ഞങ്ങൾ ഒരു പ്രഭാത നടത്തത്തിനു ഒരുങ്ങി. ഒരു പക്ഷെ ഓരോവില്ലെയുടെ അതിസുന്ദരമായ അനുഭവം ഈ സുഖകരമായ പ്രഭാതങ്ങൾ തന്നെയാണ്.


ഓരോവില്ലെയുടെ നടപ്പാതകൾ


ഓറോവില്ലയിൽ ഭൂരിഭാഗം കെട്ടിടങ്ങളും പ്രകൃതിയിൽ അദൃശ്യമായാണ് നിൽക്കുന്നത്. ഇടതൂർന്ന മരങ്ങളാൽ, സസ്യങ്ങളാൽ, പൂക്കളാൽ കെട്ടിടങ്ങൾ ഒക്കെ മറഞ്ഞിരിക്കുന്നു. പ്രകൃതിയാണ് ഇവിടെ രാജ്ഞി. കെട്ടിടങ്ങൾ അതിൽ സ്വാഭാവികമായി ഇഴുകിച്ചേർന്നപോലെ ഏറെക്കുറെ അദൃശ്യമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ അമ്പതു വർഷത്തിനുള്ളിൽ 'ഒറോവില്ലിയ്യന്മാർ' ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് ഇവിടെ. ആലും, അരയാലും, അത്തി മരങ്ങളും, ഗുൽമോഹറും, വാകയും, അശോകാവും, പേരയും, മാവും, പ്ലാവും, അരിനെല്ലിയും, പുളിയും, കശുമാവും, കൊന്നയും, ചുവപ്പു, ഓറഞ്ച്, വെള്ള, പിങ്ക്, വയലറ്റ് വർണങ്ങളിലുള്ള അനേകം ബോഗൺവില്ലകളും, മുല്ലവള്ളികളും, മുരിങ്ങയും, ചെമ്പകവും, കടുംചുവപ്പു കുങ്കുമപൂമരവും, അനേകം ശീമവേപ്പും അതിലെ വെളുത്ത കുഞ്ഞു പൂക്കളും, മാതളവും, വെളുത്ത മന്ദാരവും, ബദാമും, നീർമാതളവും, ഞാവൽ മരങ്ങളും, കരിപനയും, പനംനൊങ്കും, അങ്ങനെ ട്രോപ്പിക്കൽ ക്ലൈമറ്റിൽ വളരുന്ന എണ്ണിയാലൊടുങ്ങാത്ത മരങ്ങളും പൂക്കളും ഒക്കെ ഉള്ള ഒരു ചെറു കാട്. കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു. വെറും പത്തു കിലോമീറ്റർ മാത്രം അകലെ ഉള്ള പോണ്ടിച്ചേരിയിലെ ചൂടിൽ നിന്ന് നാലു ഡിഗ്രി എങ്കിലും കുറവാണ് ഓരോവില്ലെയിൽ. അത് ഈ മരങ്ങൾ തരുന്ന തണുപ്പാണ്, അവയുടെ പ്രകൃതിദത്തമായ ഈർപ്പമാണ്. പക്ഷികളും , ചിത്രശലഭങ്ങളും, പാമ്പുകളും എല്ലാം ഇതിലുണ്ട്. നഷ്ടപ്പെട്ട കാടുകൾ തിരിച്ചു പിടിക്കാനൊരു ശ്രമം. മനുഷ്യവംശം പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്നു തിരിച്ചറിഞ്ഞ ചിലർ ഇവിടെ ഉണ്ട്.



കല്ലുപാകിയ വഴിയിലൂടെ അല്പം നടന്നാല്‍ അവിടുത്തെ പ്രകൃതിയെ അടുത്തറിയാം അറിയാം. മരങ്ങളുടെ നറും തണല്‍ പറ്റി നടക്കാം. നടന്നു ക്ഷീണിക്കുമ്പോൾ മുളങ്കൂട്ടത്തിന്റെ ഇടയിൽ ഉള്ള ബെഞ്ചിലിരുന്നു വിശ്രമിക്കാം. അവിടെ ഇരുന്നാൽ കൊച്ചു കാറ്റിൽ മഞ്ഞ പൂമരങ്ങൾ പൂക്കൾ പൊഴിക്കുന്നതും കാണാം. പൂക്കൾ ഒരു പരവതാനി വിരിച്ച പോലെ അങ്ങനെ കിടക്കും. വേനൽ മരങ്ങളിലെ അപൂർവങ്ങളായ കായ്കളും പൂക്കളും കാണാം. ഒരു സായിപ്പു ഈ ചെറുകാടിന്റെ തണലിൽ അവിടെ ഒരു ബെഞ്ചിൽ കണ്ണടച്ച് കിടക്കുന്നതു കാണാം. പ്രകൃതിയുടെ തണലും സുഖവും ഒന്നു വേറേ തന്നെയാണ്. നൊസ്റ്റാൽജിയ തുളുമ്പി "ആ കയ്യിലീക്കയ്യിലൊരു പിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ... തുമ്പി വാ"… എന്ന ഈണം മൂളി കുറച്ചു നേരം ആ മരത്തണലിൽ ഇരുന്നു പോയി ഞങ്ങൾ...



ആൽമരത്തിലെ ചെറിപ്പഴം പോലുള്ള കായ്കൾ

വെളുത്ത ചെമ്പകപൂക്കൾ

തിരിച്ചു റൂമിൽ എത്തി കുളിച്ചു വന്നപ്പോഴേക്കും അതിഥി ഗ്രഹയുടെ വിശാലമായ ഡൈനിങ്ങ് ഏരിയയിൽ രാവിലത്തെ പ്രാതൽ റെഡി. നല്ല തമിഴ് രുചിയിൽ സ്വാദിഷ്ടമായ ചൂടു പൊങ്കല്‍, സാമ്പാർ, ചായ. ഇതോടൊപ്പം ഓറോവില്ലെ ബേക്കറിയിൽ തന്നെ പാകം ചെയ്ത ബ്രൗൺ ബ്രെഡും, അധികം മധുരം ചേർക്കാത്ത കൃത്രിമ നിറങ്ങളില്ലാത്ത മംഗോ ജാമും, അവിടെ തന്നെ കൃഷി ചെയ്തു വിളവെടുത്ത പൈൻആപ്പിൾ, തണ്ണിമത്തൻ സലാഡും, കോഫിയും ഒക്കെ ഉണ്ട്. ഇഷ്ടമുള്ളതു കഴിക്കാം. ബ്രേക്‌ഫാസ്റ് കോംപ്ലിമെന്ററി ആണ്. സ്വദേശികളും വിദേശികളും ഒക്കെ ഇവിടെ വന്നു താമസിക്കുന്നുണ്ട്. ചിലരെ പരിചയപ്പെട്ടു, ചിലർ സുഹൃത്തുക്കളായി.. ഓപ്പൺ ഡൈനിങ്ങ് ഹാൾ ആണ്. പൂന്തോട്ടത്തിനും വലിയ വേപ്പുമരങ്ങൾക്കും നടുവിൽ. പഴയ തറവാടുകളിൽ പോലെ ബെഞ്ചുകളും, ഒക്കെ ഉണ്ട്. പ്രകൃതിയിൽ നോക്കി ഇരുന്നു ചൂട് ചായ ഊതിക്കുടിച്ചു കുറച്ചു നേരം ഇരിക്കാം.


പൊങ്കല്‍, സാമ്പാർ, ചായ

ഡൈനിങ്ങ് ഏരിയ

ബ്രിട്ടനിൽ നിന്നുള്ള ഹ്യൂമൻ സയൻസ് അധ്യാപകരായ ബ്രയാനും കുടുംബവും, ഗുജറാത്തിൽ നിന്നുള്ള മീന കല്യാണി ദീദിയും ഒക്കെ ഈ പ്രാതൽ ചർച്ചകളിലാണ് ഈ വേപ്പുമരത്തണലിൽ വെച്ചാണ് ഞങ്ങളുടെ സുഹൃത്തുക്കൾ ആയി മാറിയത്. തുറന്ന മനസുള്ളവരാണ് അവിടെ എത്തുന്നവർ പലരും. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കാം. രണ്ടാഴ്ചയായി അവിടെ താമസിക്കുന്നവരാണ് മിക്കവാറും എല്ലാവരും. 'ഓറോവില്ലയുടെ അതിഥികൾ'- അങ്ങനെയാണു നമ്മൾ പിന്നെ അറിയപ്പെടുന്നത്. അടുക്കള ഡൈനിങ്ങ് ഏരിയയോട് ചേർന്ന് തന്നെ വളരെ വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭക്ഷണം കഴിക്കുന്നവർക്ക് പാകം ചെയ്യുന്നതും കാണാം. ഒരു വീടിന്റെ സ്വസ്ഥതയും തണലും ഉണ്ടിവിടെ. അടുക്കളയിൽ വിദേശികളും തമിഴരും ഒക്കെയായി മൂന്നു നാല് പേർ ഉണ്ട്. വൃത്താകൃതിയിൽ ഉള്ള പന്ത്രണ്ടു വില്ലകളുടെ ഹൃദയഭാഗമാണ് ഈ അടുക്കളയും ഡൈനിങ്ങ് ഹാളും. ഡൈനിങ്ങ് ഹാളിനു വാതിലുകൾ ഇല്ല. പ്രകൃതിയിലേക്ക് എല്ലാ വശവും തുറന്നു തന്നെയാണ് ഇരിക്കുന്നത്. പ്രാതൽ കഴിച്ചു ഓറോവില്ലെയെ അടുത്തറിയാനായി ഇറങ്ങി...

ബ്രിട്ടനിൽ നിന്നുള്ള ബ്രയാനും ആഷ്നയും

ഗുജറാത്തിൽ നിന്നുള്ള മീന കല്യാണി ദീദി

ഓറോവില്ലയുടെ സിറ്റി പ്ലാൻ..

1968 ഫെബ്രുവരി 28ന് ഓറോവിൽ എന്നു പേരുള്ള നഗരം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഓറോവില്ലയെ അഞ്ചു മേഖലകളിലായി തിരിച്ചിരിക്കുന്നു. സമാധാന മേഖല, വ്യവസായ മേഖല, റെസിഡൻഷ്യൽ സോൺ, അന്താരാഷ്ട്ര മേഖല, വലിയ ഗ്രീൻ ബെൽറ്റ്. അതിന്റെ ഒക്കെ കേന്ദ്രത്തിൽ, നഗരത്തിന്റെ ആത്മാവ് എന്നു വിളിക്കപ്പെടുന്ന 'മാതൃമന്ദിർ' എന്ന വലിയ വൃത്താകൃതിയിലുള്ള ഒരു നിർമ്മിതി. 29 മീറ്റർ ഉയരത്തി, 1400 സ്വർണ്ണ ഡിസ്കുകളുമായി പൊതിഞ്ഞ താഴികക്കുടം. യുനെസ്കോയുടെ ജനറൽ അസംബ്ലിയിൽ മൂന്നു തവണ അംഗീകാരം ഓറോവില്ലക്കു നേടാനായി. മതപരമായ സ്വാര്ഥതകളും രാഷ്ട്രീയവും അവരുടെ അതിരുകളിൽ നിന്ന് പുറത്തു നിർത്താനാണ് ഇവർ ശ്രമിക്കുന്നത്.


മാതൃമന്ദിർ

ഓറോവില്ലയുടെ ഭരണം...

ഭരണസമിതി, അന്താരാഷ്ട്ര ഉപദേശക സമിതി, റസിഡൻസ് അസംബ്ളി എന്നിവ ചേർന്നാണ് ഓരോവില്ലെ ഫൌണ്ടേഷൻ. ജനങ്ങൾ സ്വയം അധികാരത്തിൽ തുടരുന്നതിൽ നിന്ന് തടഞ്ഞ് രണ്ടു വർഷം കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകരാണ് ഈ സംഘടനകൾ. ഗവൺമെൻറ് തിരഞ്ഞെടുക്കുന്ന ഭരണസമിതി ബോർഡിനാണ് ഏറ്റവും ഉയർന്ന അധികാരം. വിദ്യാഭ്യാസം, സംസ്കാരം, പരിസ്ഥിതി, സാമൂഹ്യസേവനം എന്നീ മേഖലകളിൽ ഏഴ് പ്രമുഖ ഇന്ത്യക്കാരുണ്ട്. മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ഓറോവിൽ ഫൗണ്ടേഷൻ. മാനവശേഷി മന്ത്രാലയം ഗവേണിംഗ് ബോർഡിലെ ഏഴ് അംഗങ്ങളെയും അന്താരാഷ്ട്ര ഉപദേശക സമിതിയിലെ അഞ്ച് അംഗങ്ങളെയും നിയമിക്കുന്നു.



മാനേജ്മെൻറിനും ഓറോവില്ലെ വികസനത്തിനുമായി അഞ്ച് വരുമാനമാർഗ്ഗമുണ്ട്. വ്യക്തികളിൽ നിന്നുള്ള സംഭാവന, അതിന്റെ കൊമേർഷ്യൽ യൂണിറ്റുകളിൽ നിന്നുള്ള വരുമാനം, സർക്കാരിതര സംഘടനകളുടെ സംഭാവന, ഇന്ത്യ ഗവൺമെന്റ്, ഓറോവിൽ ഇന്റർനാഷണൽ സെന്ററുകൾ ലോകമെമ്പാടുമുള്ള അതിന്റെ പ്രതിനിധി ഓഫീസുകൾ മുഖേന. ഫിനാൻഷ്യൽ സർവീസ് സെന്റെറിൽ 500 രൂപ അടച്ചാൽ നമുക്ക് 'ഓറോ കാർഡ്' കിട്ടും. ഇവിടെ താമസിക്കുന്നവർ ഈ കാർഡ് സ്വൈപ്പ് ചെയ്തു എല്ലായിടത്തും ഓറോവില്ലയിൽ ഉപയോഗിക്കുന്നു. വളരെ കുറച്ചു ദിവസത്തെ താമസത്തിനു വരുന്ന അതിഥികൾക്ക് ക്യാഷ് ആയും കൊടുക്കാം. ഓറോ കാർഡ് ഉണ്ടെങ്കിൽ ഇവിടെ കാര്യങ്ങൾ എളുപ്പമാണ്.


ഏക്കറുകളോളം വിശാലമായി കിടക്കുന്ന ഓറോവില്ല നന്നായി അറിയണമെങ്കിൽ അവിടെ താമസിക്കുന്ന ഒരാൾക്കേ അത് പറഞ്ഞു തരാൻ പറ്റൂ എന്ന് ആദ്യദിവസം തന്നെ മനസ്സിലായി. അങ്ങനെ ഞങ്ങൾ അതിഥി ഗ്രിഹയിൽ പറഞ്ഞു അവർ ഒരു ഓറോവില്ലിയനെ ഏർപ്പാടാക്കി. 'രഘുരാമൻ'...അവനെക്കുറിച്ചും, അവൻ പറഞ്ഞ കഥകളും, കാണിച്ചു തന്ന കാഴ്ചകളും, ഓറോവില്ലിയൻമാരെക്കുറിച്ചും, ആരാണ് ഓറോവില്ലിയൻമാർ? എന്ന ഞങ്ങളുടെ കൗതുകകരമായ ചോദ്യത്തിനു ഉത്തരവും... ഒരുപാടുണ്ട് പറയാൻ... ആ വിശേഷങ്ങൾ തുടർന്ന് അടുത്ത ബ്ലോഗ്ഗില്‍ എഴുതാം...

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
© 2025 Jince Baby Art Studio. All rights reserved.
  • Instagram - Black Circle
  • Monogram_edited
  • Facebook - Black Circle
  • LinkedIn - Black Circle
  • Twitter - Black Circle
  • TripAdvisor - Black Circle
bottom of page